Kerala
കോട്ടയം: പരാജയം ഉറപ്പായതോടെ സഭയ്ക്കും, ദീപികയ്ക്കുമെതിരെ ബിജെപി നേതാവ് ഷോൺ ജോർജ് നടത്തിയ വെല്ലുവിളി അംഗീകരിക്കുവാൻ കഴിയില്ലെന്ന് മാണി സി. കാപ്പൻ. സഭയോടും സഭാ സ്ഥാപനങ്ങളോടുമുള്ള ആർഎസ്എസിന്റെ സമീപനമാണ് എഫ്സിആർഎ ബില്ലിലൂടെയും, ഷോൺ ജോർജിന്റെ പ്രസ്താവനയിലൂടെയും പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു.
പരാജയം ഉറപ്പായതോടെ അതിന്റെ പാപഭാരം സഭയുടെ മേൽ ചാരാനാണ് ഷോൺ ശ്രമിക്കുന്നത്. ഇത്തരം വേട്ടക്കാരെ പ്രതിരോധിക്കുവാനും നിലക്ക് നിർത്തുവാനുമുള്ള ഉത്തരവാദിത്തവും ആർജവവും യുഡിഎഫിനുണ്ടെന്ന കാര്യം അദ്ദേഹം മറക്കരുതെന്നും കാപ്പൻ ഓർമിപ്പിച്ചു.
മാധ്യമസ്വാതന്ത്ര്യത്തിനുമേൽ ഇന്ത്യയിൽ നടക്കുന്ന കടന്നുകയറ്റം കേരളത്തിലും ആവർത്തിക്കാം എന്നാണ് ബിജെപി കരുതുന്നത്. ഷോൺ ജോർജ് ദീപികയ്ക്ക് എതിരെ മുഴക്കിയ ഭീഷണി ഇതിന്റെ വ്യക്തമായ പ്രതിഫലനമാണ്.
മാധ്യമസ്വാതന്ത്ര്യം തടസപ്പെട്ടപ്പോൾ എഡിറ്റോറിയൽ പേജ് ബ്ലാങ്ക് ആയി ഇട്ട് പത്രം അച്ചടിച്ച ദീപികയുടെ പാരമ്പര്യം അറിയാതെയാണ് ഷോൺ ഈ ഭീഷണി ഉയർത്തിയത്. ദിവസങ്ങൾക്കകം യുഡിഎഫ് സർക്കാർ അധികാരത്തിലെത്തും. സിപിഎമ്മിന്റെ തണലിൽ ബിജെപി കേരളത്തിൽ നടത്തിയ കടന്നുകയറ്റത്തിന് അതോടുകൂടി അന്ത്യം വരുമെന്നും മാണി സി. കാപ്പൻ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: എപ്സ്റ്റീൻ ഫയൽസിൽ പേരുൾപ്പെട്ടിട്ടുള്ള വ്യവസായപ്രമുഖൻ അനിൽ അംബാനി ഇന്ത്യയുടെ നയതന്ത്രകാര്യങ്ങളിൽ ശിപാർശകൾ നൽകുന്നുണ്ടെന്ന സൂചനകൾ എപ്സ്റ്റീൻ ഫയൽസിൽ. പേര് വെളിപ്പെടുത്താത്ത ഒരു നന്പർ 2017 മാർച്ച് ഒന്പതിന് അനിൽ അംബാനിക്ക് അയച്ചിട്ടുള്ള സന്ദേശങ്ങൾ എപ്സ്റ്റീൻ ഫയൽസിലുണ്ടെന്നതാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സന്ദേശത്തിൽ അജ്ഞാത നന്പർ ഇന്ത്യയിലേക്കുള്ള സ്ഥാനപതിയാകാൻ താത്പര്യമുള്ള സ്ഥാനാർഥിയെ നിർദേശിക്കാൻ അനിൽ അംബാനിയോട് ആവശ്യപ്പെടുന്നതും അംബാനി തിരിച്ച് മുൻ സിഐഎ തലവനായ ഡേവിഡ് പെട്രായസിന്റെ പേര് നിർദേശിക്കുന്നതും എപ്സ്റ്റീൻ ഫയൽസിലുണ്ട്. ഇതിനു പ്രതികരണമായി നിങ്ങളുടെ രണ്ടാമത്തെ ചോയ്സാരാണെന്ന് അജ്ഞാതനന്പർ ചോദിക്കുന്നതിനു മറുപടിയായി "ആരാണ് നിങ്ങളുടെ അല്ലെങ്കിൽ അവരുടെ ചോയ്സ്’ എന്നാണ് അനിൽ അംബാനി മറുപടി നൽകുന്നത്.
യുഎസ് നീതിവ്യായവകുപ്പ് പുറത്തുവിട്ട ഇതേ ഫയലിൽത്തന്നെ 2017 മാർച്ച് 16ന് അനിൽ അംബാനി അജ്ഞാത നന്പറിലേക്ക് അയച്ച സന്ദേശം ഇങ്ങനെയാണ് "ഹലോ, ഡൽഹിയിലുണ്ടായിരുന്നു. ജാരഡിനെയും ബാനണിനെയും ഉടനടി സന്ദർശിക്കുന്നതിന് നേതൃത്വത്തിന് നിങ്ങളുടെ സഹായം താത്പര്യമായുണ്ട്. ദയവായി ഉപദേശം നൽകുക. പ്രധാനമന്ത്രി മേയിൽ ഡോണൾഡിനെ കാണാൻ ഡിസി (വാഷിംഗ്ടണ് ഡിസി) സന്ദർശിക്കാൻ സാധ്യതയുണ്ട്. അതിലും സഹായം നൽകുക.' മറ്റൊരു ഫയലിൽ 2017 മാർച്ച് ഒന്പതിന് ഇതേ നന്പറിലേക്ക് അയച്ചിരിക്കുന്ന സന്ദേശത്തിൽ ഡേവിഡ് പെട്രായസിന് ഇന്ത്യയിലെ അംബാസഡറാകാൻ കഴിയുമോയെന്നും ജോണ് ഹണ്ട്സ്മാൻ റഷ്യയിലേക്കു പോകുകയാണെന്നും അംബാനി പറയുന്നുണ്ട്.
ഇതേ അജ്ഞാത നന്പർ എപ്സ്റ്റീൻ തന്നെയാണെന്നുള്ളതിന് മറ്റു സൂചനകൾ ഈ നന്പറും അനിൽ അംബാനിയും തമ്മിൽ ആദ്യം ആശയവിനിമയങ്ങൾ എസ്എംഎസ് രൂപത്തിൽ കൈമാറിയെന്ന് കരുതപ്പെടുന്ന 2017 ഫെബ്രുവരി 23ലെ സന്ദേശങ്ങൾ നൽകുന്നുണ്ട്. ഒരു സന്ദേശത്തിൽ തന്നെ സ്വയം പരിചയപ്പെടുത്തുവെന്ന തരത്തിൽ "ജെഫ്രി’ എന്ന സന്ദേശം നന്പർ കൈമാറുന്നുണ്ട്. ഇതിനു പകരമായി "നിങ്ങളെ കണ്ടത് ആസ്വദിച്ചു’ എന്നാണ് അംബാനി മറുപടി നൽകുന്നത്.
ഇതേ ഫയലിൽ 2017 മാർച്ച് രണ്ടിന് ഇരുവരും കൈമാറുന്ന സന്ദേശങ്ങൾ പ്രകാരം അജ്ഞാതനന്പർ അനിൽ അംബാനിയെ ഒരു ദ്വീപിലേക്കു ക്ഷണിക്കുന്ന സന്ദേശവുമുണ്ട്. "നിങ്ങൾക്ക് കരീബിയനിലെ എന്റെ ദ്വീപിലേക്ക് സ്വാഗതം. തീയതികൾ മാത്രം നൽകുക’ എന്ന സന്ദേശത്തിന് "സുൽത്താനുമായി പദ്ധതി ചെയ്യാം. ഇന്ത്യാബന്ധത്തിനും സൈനിക സഹകരണത്തിനുമായി വൈറ്റ് ഹൗസുമായി ഇടപാടുകൾ നടത്തുന്നതിന് നിങ്ങളുടെ നിർദേശം ആവശ്യമാണ്’ എന്നാണ് അംബാനി മറുപടി നൽകിയിരിക്കുന്നത്. "പകരമായി എന്തുനൽകും? പ്രത്യയശാസ്ത്രം വേണ്ട’ എന്ന് അജ്ഞാതന്പർ പ്രതികരണം നൽകുന്പോൾ "ഇന്ത്യൻ മാർക്കറ്റ് വാട്ടെവർ വർക്ക്സ്!’ എന്നാണ് അംബാനി നൽകിയിട്ടുള്ള ഉത്തരം.
മോദിസർക്കാർ 2014ൽ അധികാരമേറ്റതിനുശേഷം ഇന്ത്യയുടെ നയതന്ത്രബന്ധത്തിലും വിദേശനയത്തിലും അമേരിക്കയിലെ ഉന്നതരുമായി സാമൂഹികബന്ധം പുലർത്തിയിരുന്ന ലൈംഗിക കുറ്റവാളി എപ്സ്റ്റീൻ പങ്കുവഹിച്ചിട്ടുണ്ടെന്ന് കഴിഞ്ഞദിവസം കോണ്ഗ്രസ് ദേശീയ വക്താവ് പവൻ ഖേരയും ആരോപിച്ചിരുന്നു.
Leader Page
പ്രതീക്ഷ, പ്രത്യാശ, അനിശ്ചിതത്വം, ആശങ്ക തുടങ്ങിയവയുടെ സമ്മിശ്ര പ്രതികരണമാണ് ഇന്ത്യയും അമേരിക്കയും ഒപ്പുവച്ച വ്യാപാരക്കരാർ ഉയർത്തുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പതിവുപോലെ, ആദ്യം പ്രഖ്യാപിച്ച കരാറിന്റെ പേരിൽ പാർലമെന്റിലും പുറത്തും പ്രതിപക്ഷം ഇന്നലെ നടത്തിയ വൻ പ്രതിഷേധം വരാനിരിക്കുന്ന രാഷ്ട്രീയ വിവാദത്തിന്റെ തുടക്കമാകും. ട്രംപിനു മുന്നിൽ മോദി കീഴടങ്ങിയെന്ന് ആരോപിച്ച് പ്രതിപക്ഷം വിളിച്ച "സറണ്ടർ മോദി’ വിളികളുടെ അലയൊലി ഉടനെ അടങ്ങില്ല.
ഇന്ത്യ- യുഎസ് വ്യാപാരക്കരാർ യാഥാർഥ്യമായതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്താൻ കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും അണിനിരന്നപ്പോൾ, മോദി പൂർണമായും ട്രംപിനു കീഴടങ്ങിയെന്നാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തിയത്. ആഗോള രാഷ്ട്രീയ, സാന്പത്തിക ക്രമം മാറ്റിയെഴുതുന്ന ട്രംപിന്റെ സമ്മർദങ്ങൾക്കു വഴങ്ങി ഇന്ത്യ വിട്ടുവീഴ്ചകൾ ചെയ്യുന്നുവെന്ന ആരോപണം ശരിയാണെങ്കിൽ ഗുരുതരമാണ്. ട്രംപിന്റെയും തുടർന്നു മോദിയുടെയും സമൂഹമാധ്യമ ട്വീറ്റുകളിലൂടെയാണ് രാജ്യത്തിന്റെ സുപ്രധാന അന്താരാഷ്ട്ര കരാർ രാജ്യവും ജനങ്ങളും അറിഞ്ഞതെന്നതും വിവാദമാണ്. പാർലമെന്റ് സമ്മേളനം നടക്കുന്നതിനിടയിലാണിതെന്നതു പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
സ്വയംഭരണത്തിനെന്തു പറ്റി?
വ്യാപാരക്കരാറിലെ വ്യവസ്ഥകൾ മുതൽ ഇന്ത്യ റഷ്യയിൽനിന്ന് എണ്ണ വാങ്ങരുതെന്നും വെനസ്വേലയിൽനിന്ന് വാങ്ങുമെന്നും മറ്റൊരു രാജ്യത്തിന്റെ പ്രസിഡന്റ് തീരുമാനിക്കുകയും പറയുകയും ചെയ്തതിന്റെ അരുതായ്മയും നാണക്കേടും മറയ്ക്കാൻ കേന്ദ്രം പ്രയാസപ്പെടും.
റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങില്ലെന്നു അമേരിക്കൻ പ്രസിഡന്റ് പ്രഖ്യാപിക്കുന്നത് ഇന്ത്യയുടെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റമാണ്. ഇന്ത്യയിലെ പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയെ നോക്കുകുത്തിയാക്കിയാണ് ട്രംപ് ഇന്ത്യയുടെ പെട്രോളിയം വാങ്ങൽ തീരുമാനിച്ചതെന്ന് രാജ്യസഭയിൽ ജോണ് ബ്രിട്ടാസ് ഇന്നലെ പരിഹസിച്ചതിനെ കുറ്റപ്പെടുത്താനാകില്ല.
അമേരിക്കയിൽനിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതികൾക്കു പൂജ്യം തീരുവ. തിരിച്ച് ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതികൾക്ക് 18 ശതമാനം തീരുവ. ഇതു സന്തുലിതവും ന്യായവുമല്ല. റഷ്യയിൽനിന്നുള്ള എണ്ണ വാങ്ങുന്നത് നിർത്താൻ സമ്മതിച്ചെന്ന ട്രംപിന്റെ പ്രസ്താവനയും ഇന്ത്യ നിഷേധിച്ചില്ല. യുഎസിൽനിന്നും വെനസ്വേലയിൽനിന്നും ഇന്ത്യ കൂടുതൽ എണ്ണ വാങ്ങുമെന്ന് ട്രംപ് പറഞ്ഞതിനോടും പ്രതികരിക്കാനായില്ല. ഇറാനിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതു നിർത്തുമെന്നും ട്രംപ് നേരത്തേ അറിയിച്ചിരുന്നു. ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണത്തിന് എന്താണു സംഭവിച്ചതെന്ന ചോദ്യത്തിന് ന്യായമായ ഉത്തരം പറയാൻ കേന്ദ്രം പ്രയാസപ്പെടും. ഇന്ത്യയെ മോദി വിറ്റുവെന്നാണ് രാഹുൽ ഗാന്ധി ഇന്നലെ ആരോപിച്ചത്.
സമ്മർദത്തിനു വഴങ്ങരുത്
വികസിതമായ 27 രാജ്യങ്ങളുടെ യൂറോപ്യൻ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാരക്കരാറിനെക്കുറിച്ച് കാര്യമായ ആക്ഷേപം ഉയർന്നില്ല. പക്ഷേ അതല്ല ഇന്ത്യ- യുഎസ് വ്യാപാരക്കരാർ. അമേരിക്കയും ഇന്ത്യയും തമ്മിൽ സമയവ്യത്യാസം ഉണ്ടെങ്കിലും തിങ്കളാഴ്ച രാത്രിയിലാണ് ട്രംപിന്റെ "ഉടൻ പ്രാബല്യത്തോടെ' യുള്ള കരാർ പ്രഖ്യാപനം ഉണ്ടായത്. ഇത്തരത്തിലൊരു നടപടി ഇന്ത്യയുടെ ചരിത്രത്തിൽ മുന്പുണ്ടായിട്ടില്ല.
മറ്റൊരു രാജ്യത്തിന്റെ സമ്മർദത്തിനു വഴങ്ങിയില്ലെന്നു തെളിയിക്കാനുള്ള ബാധ്യത കേന്ദ്രസർക്കാരിനുണ്ട്. പ്രധാനമന്ത്രി അനാവശ്യ സമ്മർദത്തിനു വഴങ്ങുന്നുവെന്നും വിട്ടുവീഴ്ച ചെയ്യുന്നുവെന്നും പ്രതിപക്ഷ നേതാവ് രാഹുൽ കുറ്റപ്പെടുത്തുന്നു. ജമ്മു കാഷ്മീരിലെ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾക്കെതിരേ നടത്തിയ ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചതിന്റെ പ്രഖ്യാപനം ട്രംപ് ആദ്യം നടത്തിയതിന്റെ ക്ഷീണം മാറിയിട്ടില്ല. 2025 മേയ് 10ന് ട്രംപിനു മോദി കീഴടങ്ങിയതിന്റെ തുടർച്ചയാണു വ്യാപാര ക്കരാറിലും ഉണ്ടായതെന്ന് എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാലും ജയറാം രമേശും ആരോപിച്ചു.
ആശങ്കയിലായി കർഷകർ
അമേരിക്കയുമായി ഒപ്പുവച്ച വ്യാപാരക്കരാറിനെക്കുറിച്ച് വാണിജ്യമന്ത്രി പിയൂഷ് ഗോയലിന്റെ പ്രസ്താവന ഇന്നലെ പാർലമെന്റിലുണ്ടായില്ല. എന്നാൽ, ഇന്നലെ വൈകുന്നേരം മന്ത്രി ഗോയൽ വാർത്താസമ്മേളനം വിളിച്ച് കരാറിനെക്കുറിച്ചു വിശദീകരിക്കുകയും ചെയ്തു. പാർലമെന്റിൽ മന്ത്രി ഇന്നു പ്രസ്താവന നടത്തിയേക്കും. കരാറിന്റെ എല്ലാ വിശദാംശങ്ങളും അറിയാൻ രാജ്യത്തെ പൗരന്മാർക്ക് അവകാശമുണ്ട്. അമേരിക്ക, യൂറോപ്യൻ യൂണിയൻ കരാറുകളെക്കുറിച്ചു പാർലമെന്റിൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കാനും സർക്കാരിനു പ്രയാസമുണ്ട്.
അമേരിക്കയിൽനിന്നുള്ള കാർഷിക ഇറക്കുമതി ഉദാരവത്കരിച്ചിട്ടുണ്ടെന്ന് യുഎസ് കൃഷി സെക്രട്ടറി ബ്രൂക്ക് റോളിൻസ് പറഞ്ഞതിൽ രാജ്യത്തെ കർഷകർ വലിയ ആശങ്കയിലാണ്. ഇന്ത്യൻ കർഷകരുടെ താത്പര്യം സംരക്ഷിക്കുമെന്നും സംരക്ഷിച്ചുവെന്നും കേന്ദ്രസർക്കാർ ആവർത്തിച്ച് ഉറപ്പുപറയുന്നതിനിടെയാണ് അമേരിക്കയുടെ പ്രഖ്യാപനം. നമ്മുടെ നട്ടെല്ലായ കർഷകരുടെ താത്പര്യങ്ങൾ ബലികഴിക്കുന്ന കാർഷിക ഇറക്കുമതിയുടെ ഉദാരവത്കരണം അപകടകരമാണെന്ന് കേരള എംപിമാർ മുന്നറിയിപ്പു നൽകുന്നു.
വിസ്കിയും ആണവോർജവും
കർശന നിയന്ത്രണമുള്ള ആണവോർജ മേഖലയിലേക്കു പ്രവേശിക്കാൻ സ്വകാര്യ കന്പനികളെ അനുവദിക്കാൻ ഇന്ത്യയിൽ പ്രത്യേകം നിയമം പാസാക്കി. ദ് സസ്റ്റെയ്നബിൾ ഹാർനെസിംഗ് ആൻഡ് അഡ്വാൻസ്മെന്റ് ഓഫ് ന്യൂക്ലിയർ എനർജി ഫോർ ട്രാൻസ്ഫോർമിംഗ് ഇന്ത്യ (ശാന്തി) നിയമം- 2025നു പിന്നിൽ അമേരിക്കയുടെ താത്പര്യവും ഉണ്ടെന്നതിൽ സംശയമില്ല.
മോദിയെ ഒപ്പമിരുത്തി "താരിഫ് രാജാവ്' എന്നു ട്രംപ് വിളിച്ചത് മറക്കാറായില്ല. ഹാർലി ഡേവിഡ്സണ് പോലുള്ള അമേരിക്കൻ കന്പനികൾ ഇന്ത്യയിൽ പരാജയപ്പെടുന്നതിനെക്കുറിച്ച് ട്രംപ് എടുത്തുപറഞ്ഞു. ഇതിനുശേഷം രണ്ടു ഡസനിലധികം ഇനങ്ങളുടെ തീരുവ ഇന്ത്യ ബജറ്റിൽ കുറച്ചു.
എൻജിൻ ശേഷി 1,600 സിസിയിൽ കൂടുതലുള്ള മോട്ടോർസൈക്കിളുകളുടെ തീരുവ 50ൽ നിന്ന് 30 ശതമാനമായി കുറച്ചത് ഇതിലുൾപ്പെടുന്നു. അമേരിക്കൻ ബർബോണ് വിസ്കിയുടെ തീരുവ 150ൽ നിന്ന് 50 ശതമാനമായി സർക്കാർ കുറച്ചു. ഇന്ത്യൻ വിസ്കി നിർമാതാക്കൾ പ്രതിഷേധിച്ചതോടെ തീരുവ 10 വർഷത്തിനുള്ളിൽ ഘട്ടംഘട്ടമായി കുറയ്ക്കുമെന്നാക്കി.
ജിഎം രഹിതത്തിലും കുരുക്ക്
ലോകമെന്പാടും നേരിടുന്ന തീരുവ ഇതര തടസങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് അമേരിക്ക പുറത്തിറക്കിയിരുന്നു. സസ്യ എണ്ണകൾ, ആപ്പിൾ, ചോളം, മോട്ടോർ സൈക്കിളുകൾ, ഓട്ടോമൊബൈലുകൾ, പൂക്കൾ, പ്രകൃതിദത്ത റബർ, കാപ്പി, ഉണക്കമുന്തിരി, വാൽനട്ട്, ലഹരിപാനീയങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഉത്പന്നങ്ങൾക്ക് ഇന്ത്യ ഉയർന്ന താരിഫ് ഏർപ്പെടുത്തിയതിനെ, വ്യാപാരതടസങ്ങളെക്കുറിച്ചുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റെപ്രസന്റേറ്റീവ് (യുഎസ്ടിആർ) റിപ്പോർട്ട് വിമർശിച്ചു.
ഇതിനു തൊട്ടുപിന്നാലെ, കഴിഞ്ഞ ഏപ്രിൽ മൂന്നിന് ഇന്ത്യക്ക് 27 ശതമാനം പരസ്പര തീരുവ അമേരിക്ക പ്രഖ്യാപിച്ചു. പാൽ, പന്നിയിറച്ചി, മത്സ്യോത്പന്നങ്ങൾ എന്നിവയുടെ അമേരിക്കയിലേക്കുള്ള ഇറക്കുമതിക്ക് ജിഎം രഹിത സർട്ടിഫിക്കറ്റുകൾ (ജനിതകമാറ്റം വരുത്തിയിട്ടില്ലെന്ന് ഉറപ്പാക്കുന്നത്) നിർബന്ധമാക്കി. യൂറോപ്യൻ യൂണിയന് 20 ശതമാനവും യുകെ 10 ശതമാനവും ജപ്പാന് 24 ശതമാനവും ദക്ഷിണ കൊറിയയ്ക്ക് 25 ശതമാനവുമാണ് അമേരിക്കൻ തീരുവ. ചൈനയ്ക്ക് 54 ശതമാനവും വിയറ്റ്നാമിന് 46 ശതമാനവും ബംഗ്ലാദേശിന് 37 ശതമാനവും തായ്ലൻഡിന് 36 ശതമാനവും ഇന്തോനേഷ്യക്ക് 32 ശതമാനവും ആണെന്നതിൽ ആശ്വസിക്കാം.
National
ന്യൂഡൽഹി: രാഷ്ട്രീയത്തിലെ കുടുംബവാഴ്ച അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എംപിയുമായ ഡോ.ശശി തരൂർ. കുടുംബവാഴ്ച ജനാധിപത്യത്തിന് വെല്ലുവിളിയാണ്. കുടുംബമഹിമയ്ക്കല്ല മറിച്ച് കഴിവിനായിരിക്കണം ജനാധിപത്യത്തിൽ പ്രഥമ പരിഗണ നൽകേണ്ടത്.
പ്രോജക്ട് സിന്റിക്കേറ്റിൽ ഒക്ടോബർ 31 ന് പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അദ്ദേഹം ഇന്ത്യൻ രാഷ്ട്രീയത്തിലെ കുടുംബ വാഴ്ചയ്ക്ക് എതിരെ ആഞ്ഞടിച്ചത്. ഇന്ത്യൻ രാഷ്ട്രീയം ഒരു കുടുംബ ബിസിനസ് എന്ന തലക്കെട്ടിലാണ് ലേഖനം.
കോൺഗ്രസിൽ നെഹ്റു-ഗാന്ധി കുടുംബമെന്ന പോലെ രാഷ്ട്രീയ രംഗത്താകെ ഈ കുടുംബവാഴ്ച നിലനിൽക്കുന്നുണ്ടെന്നും ലേഖനത്തിൽ പറയുന്നു.
രാഷ്ട്രീയ അധികാരം നിയന്ത്രിക്കുന്ന കുടുംബങ്ങൾക്ക് സാമ്പത്തിക ശക്തിയും വേണ്ടുവോളമുണ്ടെന്നും ഇത് അധികാരത്തിലിരുന്ന് സമാഹരിച്ചതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. എന്നാൽ ഈ ലേഖനം ബിജെപി ബിഹാറിൽ ആയുധമാക്കുകയാണ്.
തരൂർ എഴുതിയ ലേഖനം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ആർജെഡി നേതാവ് തേജസ്വി യാദവ് എന്നിവരെ ഉദ്ദേശിച്ചാണെന്നാണ് ബിജെപി ആരോപിച്ചു.
Kerala
തിരുവനന്തപുരം: വിരട്ടലും ഭീഷണിപ്പെടുത്തലുമൊക്കെ സിപിഎമ്മിന്റെ രാഷ്ട്രീയമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതു രാജീവ് ചന്ദ്രശേഖറിനു കേരളത്തെക്കുറിച്ച് ഒന്നും അറിയില്ലായെന്നാണ്. താൻ രാഷ്ട്രീയ വിദ്വാനാണെന്ന് ആരോടും പറഞ്ഞിട്ടില്ല. പക്ഷേ താൻ അധ്വാനിക്കുന്ന ആളാണെന്നും അദ്ദേഹം പറഞ്ഞു.
കോമണ്സെൻസും കുറച്ചു ബുദ്ധിയുമുള്ള താൻ ഹിന്ദു വിശ്വാസിയാണ്. ശബരിമലയിൽ 18 തവണ 18 പടികയറി ദർശനം നടത്തിയിട്ടുണ്ട്. കാൾ മാർക്സും ദാസ് ക്യാപിറ്റലും വായിച്ചു കമ്മ്യൂണിസ്റ്റാകാൻ തനിക്കു താത്പര്യമില്ല.
പക്ഷേ വികസന കാഴ്ച്ചപ്പാടു തനിക്കുണ്ടെന്നും അതുമായാണു താനും ബിജെപിയും കേരളത്തിൽ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ചന്ദ്രശേഖറിനു കേരളത്തെക്കുറിച്ച് ഒന്നുമറിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനത്തോടു പ്രതികരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ.
അയ്യപ്പഭക്ത സംഗമം രാഷ്ട്രീയമായി കാണരുതെന്നാണു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. ആരെ വിഡ്ഢിയാക്കാനാണ് ഇതിൽ രാഷ്ട്രീയമില്ലായെന്നു അദ്ദേഹം പറയുന്നത്. ദേവസ്വം ബോർഡാണ് അയ്യപ്പസംഗമം സംഘടിപ്പിക്കേണ്ടതും അതിഥികളെ ക്ഷണിക്കേണ്ടതും. എന്നാൽ അതെല്ലാം ചെയ്യുന്നതു ദേവസ്വം മന്ത്രിയാണ്.
ഹിന്ദുവിരുദ്ധത പറയുന്ന സ്റ്റാലിനെ പരിപാടിയിലേക്കു ക്ഷണിക്കുന്നതിനു പിന്നിൽ മുഖ്യമന്ത്രിക്കു മറ്റൊരു അജണ്ടയുണ്ട്. തെരഞ്ഞെടുപ്പിനു കുറച്ചു മാസങ്ങൾ മാത്രം ശേഷിക്കെ മുഖ്യമന്ത്രിയും സിപിഎമ്മും നടത്തുന്ന രാഷ്ട്രീയ നാടകമാണിതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
പരിപാടിയെപ്പറ്റി ബിജെപിയ്ക്ക് ആക്ഷേപമില്ല. ദേവസ്വം ബോർഡ് സംഘടിപ്പിക്കുകയാണെങ്കിൽ അതു നടക്കട്ടെ. ശബരിമലയിൽ ഭക്തർക്കായി ഒന്നും ചെയ്യാത്തവരാണു ദേവസ്വംബോർഡും സർക്കാരും. എന്നാൽ പന്പയിൽ നടക്കുന്ന സമ്മേളനത്തിൽ ഹിന്ദുവിനെതിരെ നിലപാടെടുക്കുകയും പരസ്യമായി സംസാരിക്കുകയും ചെയ്ത ആളുകളെ പങ്കെടുപ്പിക്കുന്നതാണു പ്രശ്നം.
ഹിന്ദുമത വിശ്വാസം വൈറസ് എന്നു പറഞ്ഞ സ്റ്റാലിനും അയ്യപ്പഭക്തരെ ദ്രോഹിച്ച മുഖ്യമന്ത്രി പിണറായി വിജയനും അവിടെ പോകാൻ പാടില്ല. ഇരുവരും പങ്കെടുത്താൽ അത് അയ്യപ്പഭക്തരെ അപമാനിക്കുന്നതിനു തുല്യമാണ്. മുഖ്യമന്ത്രി പറഞ്ഞതു അയ്യപ്പസംഗമം ആരാധനയുടെ ഭാഗമാണെന്നാണ്. മുഖ്യമന്ത്രി വിശ്വാസിയല്ല. ഭക്തരെ ബഹുമാനിക്കുന്ന ഭക്തർക്കുവേണ്ടിയുള്ള സമ്മേളനം ആണെങ്കിൽ അവിടേക്കു സ്റ്റാലിനെയും ഡിഎംകെയും ക്ഷണിക്കാൻ പാടില്ല.
വിശ്വാസി അല്ലാത്തൊരു മുഖ്യമന്ത്രിയല്ല ഈ പരിപാടി സംഘടിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം സമുദായത്തിനെതിരെ സംസാരിച്ച ഏതെങ്കിലും നേതാവിനെ മുസ്ലിം സമുദായത്തിന്റെ പേരിൽ നടത്തുന്ന പരിപാടിയിൽ പങ്കെടുപ്പിക്കാൻ മുഖ്യമന്ത്രിക്കു ധൈര്യമുണ്ടോയെന്നും രാജീവ് ചോദിച്ചു.